Tuesday, January 31, 2012


     
എന്‍റെ  കുട്ടിക്കാലം  4 

തുളസിപൂമുറ്റം...


       ഒരു കാലത്ത്, വലിയൊരു കുന്നിന്‍റെ താഴ്വാരത്തില്‍ കാട് പിടിച്ചു കിടന്ന മേയ്ക്കാട്ട് മന പറമ്പ് പിന്നീട്  എന്‍റെ കാരണവന്‍മാര്‍ വാങ്ങിച്ചതായിരുന്നു, വലിയ വലിയ മരങ്ങളുള്ള, വിശാലമായ വയലിലേക്ക് കാലും നീട്ടിയിരിക്കുന്ന എന്‍റെയീ  മുത്തശ്ശി പറമ്പ്.

     പാരമ്പര്യ ആയുര്‍വേദ ചികിത്സയും അന്നത്തെ കാലത്തിനനുസരിച്ചുള്ള മന്ത്രവാദ സല്‍ക്രിയകളും ആയിരുന്നു തൊഴില്‍. അധികം താമസിയാതെ തന്നെ മുറ്റവും തൊടിയും ഔഷധ ചെടികളുടെയും മന്ത്ര ധ്വനികളുടെയും  മഹാലോകമായി  മാറി. തലയുയര്‍ത്തി നില്‍ക്കുന്ന തറവാടിന്റെ നേരെ മുന്നില്‍, ഓരോ പുല്‍കൊടിയുടെയും സന്തതി പരമ്പരകളുടെയും കാവലാള്‍ സാക്ഷാല്‍ ശ്രീ ഹനുമാന്‍ തന്നെയായി. തൊടിയുടെ കുന്നിന്‍ ചെരുവിലെ അരളി മരത്തിന്‍റെ താഴെയായി വേറെയും കുറെ ദൈവ സങ്കല്പങ്ങള്‍ പ്രതിഷ്ടിക്കപെട്ടു.

     ലളിത സഹസ്ര നാമങ്ങളും വിഷ്ണു സഹസ്രനാമങ്ങളും ഹരിനാമ കീര്‍ത്തനങ്ങളുമെല്ലാം സാദാ മുഴങ്ങിക്കേട്ടിരുന്ന അകത്തളങ്ങളും ഇരുള്‍ ചുവരുകളും... അകം നിറഞ്ഞ താളിയോല ഗ്രന്ഥങ്ങള്‍, എഴുത്താണികള്‍, മഴ പെയ്യുന്ന രാത്രിയില്‍, ജനലഴിയില്‍ മുഖം ചേര്‍ത്ത് ഞാന്‍ പുറത്തേയ്ക്ക് നോക്കി നില്‍ക്കാറുള്ള   മുകളിലെ ആ മുറി ...എല്ലാം മണ്മറഞ്ഞ എന്‍റെ പൂര്‍വ്വികര്‍ പണിതുയര്‍ത്തി, അധികാരത്തോടുകൂടി കയ്യാളിയിരുന്ന   അവരുടെ സാമ്രാജ്യമായിരുന്നല്ലോ  എന്ന്, ചരിത്രങ്ങള്‍  അറിഞ്ഞതില്‍ പിന്നെ ഞാന്‍ കൂടെ കൂടെ ഓര്‍ക്കാറുണ്ട്.

     ഓരോ തലമുറയിലെയും മുതിര്‍ന്ന ആണ്‍കുട്ടിക്ക് കൈമാറുന്നതാണ് തറവാട്ടിലെ മൂലമന്ത്രവും മറ്റു മന്ത്രങ്ങളും. എല്ലാം നിഷ്കര്‍ഷയോടെ പഠിച്ചിരിക്കണം എന്നതും കീഴ്വഴക്കം. അദ്ദേഹമല്ലാതെ മറ്റാരും കയറാനോ തൊടാനോ പാടില്ലാത്ത പല ഭാഗങ്ങളും തറവാട്ടിലുണ്ട്. ഇന്നും അതെല്ലാം അതെ പടി തന്നെ തുടര്‍ന്ന് വരുന്നു എന്നത് ഒരുപക്ഷെ പുറമെയുള്ള പലര്‍ക്കും അംഗീകരിക്കാന്‍ ആവത്തതാവാം.  ഈയുള്ളവനാണ് ഈ തലമുറയിലെ അതിനെല്ലാം വിധിക്കപെട്ട അവസാന കണ്ണി.

    ചെറുപ്പംതോട്ടെ, എന്‍റെ കാരണവന്മാരായ ഗുരുക്കന്മാര്‍ ഇടയ്ക്കിടെ വീട്ടിലെ അമ്പലത്തില്‍ ചെയ്യുന്ന പൂജാദി കര്‍മ്മങ്ങളും മന്ത്രകളങ്ങളും കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. അന്നെല്ലാം തുളസിപൂ കതിര് നുള്ളാന്‍ ഏല്‍പ്പിക്കുന്നത് എന്നെയാണ്. തേച്ചിയുടെയും തുളസിയുടെയും ചന്ദന തിരിയുടെയും ഭസ്മത്തിന്റെയും ഭക്തി മണമുള്ള സായാഹ്നങ്ങള്‍... ചില പൂജകള്‍ പുലര്‍ച്ച വരെയും നീളുമായിരുന്നു... ഇന്ന്  അവയെല്ലാം സമയാ സമയങ്ങളില്‍  ചെയ്യുക എന്നത് എന്‍റെ കടമയും ഉത്തരവാദിത്തവും ആയി മാറിയിരിക്കുന്നു.

     ബാല്യത്തില്‍ കൂട്ടുകാരെയും കുട്ടികളികളെയും മാറ്റി നിര്‍ത്തി കുറച്ചു  ഗൌരവത്തോടെ ഞാന്‍ സമീപിച്ചിരുന്ന ഒരേ ഒരു കാര്യം ഇതായിരുന്നു...എല്ലാം കഴിഞ്ഞു, ചീവീടുകള്‍ വിശ്രമമില്ലാതെ മൂളുന്ന  രാത്രി അമ്മയുടെ കൂടെ, അനങ്ങുമ്പോള്‍ കീ കീ ശബ്ദമുണ്ടാക്കുന്ന മരത്തിന്‍റെ കട്ടിലില്‍ ഉറങ്ങാന്‍ കിടന്നാലും, മനസ്സില്‍, തുളസിപ്പൂ മണവും നിറഞ്ഞു കത്തുന്ന ദീപങ്ങളും പത്മത്തിലെ രക്ത വര്‍ണ്ണങ്ങളും മയങ്ങാന്‍ കൂട്ടാക്കാതെ തല പൊക്കി നോക്കി കൊണ്ടേ ഇരിക്കും... പിന്നീട് രാവിന്‍റെ ഏതോ യാമത്തില്‍ ചീവീടുകളും എന്‍റെ കട്ടിലും കാതുകള്‍ക്ക് വിദൂരമാവും, ഞാനും എന്‍റെ മായ കാഴ്ചകളും നിലയില്ലാ കയത്തിലേക്ക് അറിയാതെ അറിയാതെ....

No comments:

Post a Comment