Friday, January 27, 2012


   
എന്‍റെ കുട്ടിക്കാലം 3


സ്വപ്നഭൂമിയില്‍  3 


     ഇന്ന് എന്തോ പറഞ്ഞപ്പോ അമ്മ എന്നെ ഒന്ന്  തല്ലി. എനിക്ക് ഒട്ടും വേദനിച്ചില്ല, അത് ഒരിക്കലും എന്‍റെ ശരീരം വളരെ ശക്തിയുള്ളതായത് കൊണ്ടോന്നുമല്ല  മറിച്ച് ഞാന്‍ മനസ്സിലാക്കിയ സത്യം അമ്മ വളരെ ദുര്‍ബലയായിരിക്കുന്നു. അമ്മയ്ക്ക് പ്രായമാവുന്നു. അമ്മയുടെ കൈകള്‍ ഒരു പ്ലാവില പോലെ ശക്തിയില്ലാത്തതായിരിക്കുന്നു.
      



 
     മുന്‍പൊക്കെ അമ്മയടിച്ചാല്‍ എനിക്ക് വേദനിക്കും, ഞാന്‍ ഓടും, നീളമുള്ള ഞങ്ങളുടെ പടിയിലൂടെ...കുറച്ചു കഴിഞ്ഞു  ഞാന്‍ പമ്മി പമ്മി തിരിച്ചു വരുമ്പോഴേക്കും അമ്മയതൊക്കെ മറന്നു കാണും. ഞാനും എല്ലാം മറന്ന പോലെ   അവിടെയൊക്കെ ചുറ്റി പറ്റി നടന്നു നോക്കും, അമ്മ മറന്നോ എന്ന് ഉറപ്പു വരുത്താതെ അടുത്തേയ്ക്ക് ചെല്ലരുതല്ലോ.
   അപ്പോഴേക്കും സിമിയും സിലുവും ഒക്കെ  അവരുടെ വീട്ടിലെ കോഴി കുഞ്ഞുങ്ങളെയും കൊണ്ടുവരും. മചിങ്ങയില്‍ ഈര്‍ക്കില്‍ വളച്ചു കുത്തി മാല പോലെ ആക്കി കോഴി കുഞ്ഞുങ്ങളുടെ  കഴുത്തില്‍ ഇടുന്ന ഒരു കളിയായിരുന്നു അന്ന് കളിക്കാന്‍ കൂടുതല്‍ ഇഷ്ടം. അത് കഴുത്തില്‍ വീഴുമ്പോ അവരുടെ ഒരു പരാക്രമം ഉണ്ട് . അതൊന്നു  കാണാന്‍ ആണ് ഇതൊക്കെ ചെയുന്നത്..ഞങ്ങള്‍ ഒക്കെ വട്ടത്തില്‍ ഇരുന്നു കൈക്കൊട്ടി ചിരിക്കും, ഞാന്‍ ആണ് അതില്‍ ഏറ്റവും ചെറുത് .

     ഇന്ന് സിമിക്കും സിലുവിനും എന്‍റെ ചേച്ചി രമ്യക്കും ഒക്കെ, ഇത് പോലുള്ള കളികള്‍ കളിക്കാന്‍ പ്രായമായ  കുട്ടികള്‍ ആയി... ആ കുട്ടികളാരും ഇങ്ങനെയുള്ള  കളികള്‍ കളിക്കുന്നില്ല എന്ന്  മാത്രം....

     ഗീതേച്ചിയുടെ കൂടെ ഞാവല്‍ പഴം പറക്കാന്‍ പോവുന്നതാണ് മറ്റൊരു സുഖമുള്ള ഓര്‍മ്മ. കിഴക്കുള്ള കുന്നിന്‍ പുറത്താണ് ഞാവല്‍ കാടുകള്‍. അവിടെയെത്തിയാല്‍ നല്ല കാറ്റാണ് എപ്പോഴും.  പലതരം മരങ്ങള്‍ , അതില്‍ കൂടുതലും  ഞാവലുകള്‍ ആണ്. ഞങ്ങള്‍ അവിടെയെല്ലാം ഓടി കളിക്കും,  പരന്നു കിടക്കുന്ന കരിയിലകളില്‍ ചവിട്ടുമ്പോള്‍, ഒരു കാറ്റില്‍ മുട്ടോളം ഉയരത്തില്‍ കരിയിലകള്‍ പറന്നു പോവുമ്പോഴെല്ലാം എന്തൊരു സന്തോഷമായിരുന്നെന്നോ... 


    ഇന്ന്, ഞാവല്‍ മരങ്ങള്‍ നിറഞ്ഞു നിന്നിരുന്ന  ആ കുന്നിന്‍പുറങ്ങള്‍  മണ്ണെടുപ്പുക്കാരുടെ ഇഷ്ട ഭൂമിയാണ്‌. അവിടെയിപ്പോള്‍ മരങ്ങളില്ല, കുന്നുകളുമില്ല, ഓടികളിക്കാനും ഞാവല്‍ മരത്തില്‍ കയറാനും, താഴെ വീഴുന്ന പഴങ്ങള്‍ പെറുക്കി, കുമ്പിള്‍ കുത്തിയ ഇലകളില്‍ ശേഖരിക്കാനും, മോഹിക്കുന്ന കുട്ടികളുമില്ല...  

      പോടിയെനിയിലകള്‍ കുമ്പിള്‍ കുത്തി അതില്‍ നിറച്ച ഞാവല്‍ പഴങ്ങള്‍ കൊണ്ട് കുന്നിറങ്ങുമ്പോള്‍ ഞാനും വലുതായി എന്നൊരു തോന്നല്‍ ഉള്ളില്‍ ഉണ്ടാവും...നിലത്തു വീണു ചതഞ്ഞ ഞാവല്‍ പഴങ്ങള്‍ ആയിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ടം... വീട്ടിലെത്തിയാല്‍ ഗീതേച്ചി എല്ലാം കൂടി ഉപ്പിലിട്ട് mix  ചെയ്ത് തരും.  

     വീണ്ടും പടിഞ്ഞാറന്‍ മാനത്ത് സന്ധ്യ പൂക്കും, പാടത്തെ പണി കഴിഞ്ഞു ആളുകള്‍ പോവുന്നുണ്ടാവും, കോഴികുഞ്ഞുങ്ങളെ തിരികെ കൂട്ടില്‍ കയറ്റാന്‍ സിലുവും സിമിയും അവരുടെ അമ്മയുമെല്ലാം പാടുപെടുന്നുണ്ടാവും, ഒച്ചയും ബഹളവും ചിരിയും കളിയും ഒക്കെ കേള്‍ക്കാം അവിടെ നിന്ന്. എന്നും വീട്ടില്‍ വന്നു പോവുന്ന, ബാബുവേട്ടന്റെ പിങ്കി എന്ന് പേരുള്ള  നായ ഇരുളിന്‍റെ വിശാലതയില്‍  ആരെയോ തിരയുന്ന പോലെ ഒരുവട്ടം കൂടി വന്നു പോവും...കിഴക്കേ കുന്നിറങ്ങി  വഴി തെറ്റിയിട്ടെന്ന പോലെ ഒരു കുറുക്കന്‍ പാഞ്ഞു പോയെന്നും വരാം...

കത്തിച്ചു വച്ച നിലവിളക്കിനു മുന്നില്‍ , ഹനുമാന്‍ തറയ്ക്ക് അഭിമുഖമായി  ഞാനും ചേച്ചിയും അപ്പോഴേക്കും നാമം ചൊല്ലാന്‍ തുടങ്ങിക്കാണും....

കണികാണും നേരം കമല നേത്രന്റെ....
നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി...      

         

2 comments: