Tuesday, November 11, 2014

സ്വാതന്ത്ര്യത്തിന്റെ ലോകം

       

        ഇന്ത്യയിലെ സിനിമ മേഖലയിൽ ജോലിയെടുക്കുന്ന ആരും എത്തിപ്പെടാൻ കൊതിയ്ക്കുന്ന  ഉത്തുംഗ പർവ്വമാണ് ബോളീവുഡ്. കൽക്കട്ടയുടെ ബൌദ്ധികമായ മേച്ചിൽപുറങ്ങളിൽ നിന്ന് ബോളീവുടിന്റെ ആഡംബരത്തിലേക്ക് ഒരു പറന്നുകയറ്റം. തുടക്കം അത്യാഹ്ലാദമായിരുന്നു, ആഗ്രഹിച്ചതെല്ലാം വെട്ടിപ്പിടിച്ചവന്റെ ഉന്മാദമായിരുന്നു,  എങ്കിലും  എന്റെ വ്യക്തിത്തം പൊരുത്തപ്പെടാത്ത എന്തോ ചിലത് എന്നെ പിറകോട്ടു വലിച്ചു കൊണ്ടിരുന്നു. കൽക്കട്ടയിൽ എന്നപോലെതന്നെ മനസ്സിനെ മടുപ്പ് ബാധിക്കാൻ തുടങ്ങിയിരുന്നു. മനസ്സാണ് പ്രധാനം.


          എന്റെ യാത്രകൾ മുടങ്ങി, പുസ്തകങ്ങളുടെ ആഴങ്ങളിലേക്ക് മുങ്ങി താഴ്ന്നിരുന്ന ഞാൻ പത്രം പോലും വായിക്കാതായി, മനസ്സിലെ വർണ്ണങ്ങളും നരച്ചു പോയിരുന്നു. ഞാൻ ഞാനല്ലാതെയാവുന്ന വിരസവും നിരാശാജനകവുമായ കാഴ്ച നിശബ്ദമായി എനിക്കുതന്നെ കാണാൻ കഴിയുമായിരുന്നു.

           അവധിക്കു നാട്ടിൽ വരുമ്പോൾ, എന്റെ ബന്ധുക്കളെല്ലാം വിടർന്ന കണ്ണുകളോടെ വരവേൽക്കുകയും  അഭിനന്ദിക്കുകയും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും എല്ലാം ചെയ്യുന്നത് കാണുമ്പോൾ  പോയകാലങ്ങളുടെ അനുഭവ പാശ്ചാത്തലങ്ങളിൽ ഞാൻ ഓരോരുത്തരെയും വ്യക്തമായി തിരിച്ചറിഞ്ഞു. ആയിടയ്ക്ക്  ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയോടു കൂടെ ചിറ്റഗോന്ഗ്  എന്ന സിനിമ എന്റെ സ്റ്റുഡിയോയിൽ  ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോൾ  ചുറ്റുമുള്ളവരുടെ "പൊങ്ങച്ച മാർക്കറ്റിൽ" എന്റെ വില കുത്തനെ കൂടിയത് കണ്ടു അത്ഭുതപ്പെട്ടുപോയി. എത്ര ബാലിശമാണ് മനുഷ്യന്റെ കാഴ്ചപാടുകൾ എന്ന് എന്നെ പഠിപ്പിക്കാൻ ഇതെല്ലാം ധാരാളമായിരുന്നു .

          ഒരു വലിയ ഇരുട്ട് മുറിയ്ക്കകത്ത് അടച്ചിടപ്പെടുന്ന ജീവിതം, സിനിമ സൌണ്ട് മിക്സിംഗ് തീയട്ടെരിൽ  എന്റെ ആത്മാവ് സമൂഹത്തിന്റെ കീഴ്വഴക്കങ്ങളുടെ അദൃശ്യ ചങ്ങലകളാൽ തളച്ചിടപ്പെട്ടു. ഒരു ജോലി, ജീവിക്കാൻ ഒരു ജോലി ? പോര, സ്റ്റാറ്റസ്  നോക്കണം, ആ ജോലി നിങ്ങള്ക്ക് സന്തോഷം തരുന്നുണ്ടോ  ? ഇല്ല!, നിങ്ങൾ ആത്മാവിൽ സ്വതന്ത്രനാണോ ? അല്ലേയല്ല , എന്റെ ആത്മാവ് തടവറയിലാണ് !! അടുത്ത മുപ്പതു കൊല്ലത്തേയ്ക്ക് നിങ്ങൾ ഇതേ ജോലി തുടർന്നാൽ ജീവിതത്തിൽ നിങ്ങൾ എന്ത് നേടും ? ഒരുപാട് പണം നേടും, പ്രശസ്തി നേടും , പിന്നെ ?? പിന്നെ... അപ്പോഴേക്കും എന്റെ ആത്മാവ് മരണപ്പെട്ടിട്ടുണ്ടാവും, പട്ടിണി കിടന്ന് പട്ടിണി കിടന്ന്, ദേവകുമാരനെ പോലെ മണ്ണിൽ പിറന്ന, സർഗ്ഗശേഷികളുടെ വസന്തം പേറിയ ബാല്യ-കൌമാരങ്ങൾ ആസ്വദിച്ച എന്റെ ആത്മാവ് മരണപ്പെട്ടിട്ടുണ്ടാവും,  ആത്മാവ് നഷ്ടപ്പെട്ട് പുറംതോടായി  മാറിയ എന്റെ ശരീരത്തിൽ സമ്പന്നതയുടെയും അതി പ്രശസ്തിയുടെയും സ്വർണ്ണ തൂവലുകൾ വിരാജിക്കുന്നുണ്ടാവാം, എങ്കിലും കാലങ്ങൾ കഴിഞ്ഞാൽ അമ്പതോ അറുപതോ വർഷത്തെ നഷ്ട കച്ചവടത്തിന്റെ കഥകളെ എനിക്ക് എന്നോട് തന്നെ പറയാനുണ്ടാവു, അത് കൊണ്ട് തീരുമാനിക്കാം എന്ത് വേണം എന്ന്. ഞാൻ എന്നോട് തന്നെ ഇതെല്ലാം ചോദിച്ചു കൊണ്ടിരുന്നു.

വളരെ പെട്ടന്ന് തന്നെ തീരുമാനവും കണ്ടെത്തി. തൽക്കാലം നാട്ടിലേക്ക്, വേണമെങ്കിൽ ഇനിയും തിരിച്ചെത്താം, അത് കാലം തീരുമാനിക്കട്ടെ, ഇതാണ് എന്റെ ഇന്നത്തെ ശരി. അങ്ങനെ തിരിച്ചു നാട്ടിലേക്ക്.....


         ആയിടയ്ക്കാണ് ഷോർട്ട് ഫിലിമുകളും ആൽബങ്ങളും ഡയറക്റ്റ് ചെയ്യാനുള്ള ഓഫറുകൾ വരുന്നത്. അതിന്റെ ഇടവേളകളിൽ എപ്പോഴോ ഒരു സ്കൂളിന്റെ കലാ പ്രവർത്തങ്ങളിൽ പങ്കാളിയാകാമോ എന്ന ഒരു ആശയം മുന്നോട്ടു വന്നു,  മനശാസ്ത്രത്തിൽ മാസ്റർ ബിരുദമുള്ളത് കൊണ്ടും   കൌണ്സേലിംഗ്-ൽ ഡിപ്ലോമ ചെയ്യുകയായിരുന്നതു  കൊണ്ടും എനിക്ക് അതൊരു പഠനവിഷയവുമായി തോന്നി. എന്നാൽ പിന്നെ കുറച്ചു ദിവസം പയറ്റി നോക്കാം, വ്യത്യസ്തരായ കുട്ടികളുടെ മനശാസ്ത്രത്തിലൂടെ ആസ്വാദ്യകരവും അത്ഭുതകരവും ആയ ഒരു യാത്ര!!

          കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ  എന്റെ കർമ്മമണ്ഡലത്തിലേക്ക്  തിരിച്ചു പോവണം എന്ന ശക്തമായ   ഉദ്ദേശമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് എങ്കിലും, സാഹചര്യങ്ങൾ എന്റെ തീരുമാനങ്ങളെ സ്നേഹത്തിന്റെ  കുരിശ്ശിൽ തറച്ചിടുന്നതായിരുന്നു  പിന്നത്തെ രംഗങ്ങളിൽ   അരങ്ങേറിയത്. കുട്ടികളുടെ മാസ്മരിക ലോകം, എനിക്ക് നഷ്‌ടപ്പെട്ടു എന്ന് ഞാൻ ഭയപ്പെട്ട എന്റെ സുവർണ്ണകാലം, ഞാൻ താലോലിച്ചിരുന്ന എന്റെ നല്ല ദിനങ്ങൾ, കൈമോശം വന്നെന്നു കരുതിയ നല്ല ശീലങ്ങൾ, എല്ലാം ഒന്നൊന്നായി   തിരികെ എന്നിലേക്ക്‌ ചേക്കേറാൻ തുടങ്ങിയപ്പോൾ ഒരു തിരിച്ചു പോക്കിന്റെ ആവശ്യകതയെ പറ്റി മനസ്സ് ചോദ്യം ചെയ്യാൻ തുടങ്ങി. ഇവിടെ എന്താണൊരു കുറവ് ? ശമ്പളം ?? ശരിയാണ്, മുൻകാലങ്ങളിൽ ഞാൻ നേടിയിരുന്നതിന്റെ നാലിലൊന്ന് ഇവിടെ നിന്ന് കിട്ടില്ല, മനസ്സിലാക്കുന്നു, എങ്കിലും ഇപ്പൊഴനുഭവിക്കുന്ന സംതൃപ്തി വിവരണാതീതമാണ്.  അതാണല്ലോ വേണ്ടതും .

         ഓരോ കുട്ടിയും ഓരോ ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. വർണ്ണശബളമായ ചിന്തകളുടെ ലോകം, നിഷ്കളങ്കമായ സ്നേഹത്തിന്റെ ലോകം, കുട്ടികൾ കുട്ടികളായി തന്നെ ഇരിക്കുമ്പോൾ ഉരുത്തിരിയുന്ന വെറും സാധാരണ കുട്ടികളുടെ ലോകം !!  അവിടെ ഞാനും ഒരു കുട്ടിയാണ് എന്നിലെ നിഷ്കളങ്കതയുടെ പാതി ഉണങ്ങിയ കൊമ്പിൽ പുതിയ പല്ലവങ്ങൾ തളിർക്കാൻ തുടങ്ങി. നിറം മങ്ങി തുള വീണ എന്റെ കാൽപനികതയുടെ വിശാലതയ്ക്കു പുതിയ വർണ്ണങ്ങൾ ജീവനേകാൻ തുടങ്ങി, വർഷങ്ങൾക്കിപ്പുറം ഞാൻ വീണ്ടും ജീവിക്കാൻ തുടങ്ങി.

         അപൂർവ്വമായെങ്കിലും കുട്ടികളിലെ യുവാക്കളെയും നമ്മൾ കണ്ടുമുട്ടാറുണ്ട്. കുട്ടികൾക്ക് ചേർന്ന ഏറ്റവും നല്ല ഭാവം കുട്ടിത്തം തന്നെ ആണ് എന്ന് തോന്നി പോവാറുള്ളത്   അപ്പോഴാണ്‌. അങ്ങനെ ഇരിക്കവേ ഒരു സ്വാതന്ത്ര്യ ദിനാഘോഷം വന്നെത്തി, ഫോട്ടോ എടുക്കലായിരുന്നു എന്റെ ഡ്യുട്ടി. അതിനിടയിൽ ഒരു പത്തു വയസ്സുകാരന്റെ പ്രസംഗം എന്നെ കോരിത്തരിപ്പിച്ചു. പ്രായത്തിൽ കവിഞ്ഞ പൂർണ്ണതയുണ്ടായിരുന്നു  അവന്റെ നോക്കിനും വാക്കിനും. അന്നോളം ഞാൻ ശ്രദ്ധിച്ചിട്ടില്ലാത്ത പ്രതിഭ !!  

         കണ്ടു നിന്നിരുന്ന രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികളിലേക്ക്  അവസാന വാക്കും  തൊടുത്തു വിട്ടുകൊണ്ട് അവൻ പോകും മുൻപ് കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്.മെല്ലെ അവന്റെ അടുത്തേയ്ക്ക്   ചെന്ന് ഹസ്തദാനം ചെയ്തു. അത്ര നേരം പ്രസംഗിച്ചിരുന്നത് ഈ കുട്ടി തന്നെ ആയിരുന്നോ എന്ന് തോന്നി പോവും ആ മുഖത്തെ നിഷ്കളങ്കത കണ്ടാൽ.

        'കുട്ടി' എന്ന വാക്ക് എന്റെ ഉള്ളിൽ വരച്ചു വച്ചിരുന്ന ഔട്ട്‌ലൈൻ  മാച്ചു കളഞ്ഞ് അവിടെ അത്ഭുതവും അപാരവുമായ സങ്കീർണ്ണതകളുടെ   മറ്റൊരു പുതുലോകം എന്റെ മുന്നിൽ തുറക്കുകയായിരുന്നു അലൻ    എന്ന അഞ്ചാംക്ലാസ്സുകാരൻ . ഒരു പ്രസംഗം മാത്രമായിരുന്നില്ല അഭിപ്രായ രൂപീകരണത്തിന്  ആധാരം, കാര്യങ്ങളെ സമീപിക്കുന്ന രീതി,   ഓരോ തവണയുള്ള കൂടികാഴ്ച്ചകളും മനശാസ്ത്രപരമായ അന്വേഷണങ്ങളായി ഞാൻ മാറ്റിയപ്പോൾ   അവന്റെ ചിന്താസരസ്സുകൾ ഒഴുകുന്ന വഴികൾ ആ പ്രായത്തിലുള്ള മറ്റാരേക്കാളും വ്യത്യസ്തവും വ്യക്തവും പവിത്രവുമായി കാണപ്പെട്ടു. അങ്ങനെ ആ സ്കൂളിൽ സമാനതകളില്ലാത്ത വ്യക്തിത്തം ഈ പ്രായത്തിലെ  രൂപപ്പെടുത്താൻ കഴിഞ്ഞ അസാധാരണമായ ഒരു അഗ്നി ഉള്ളിലുള്ള 'കുട്ടി'  അടുത്ത ഇരുപതു വർഷങ്ങൾക്കപ്പുറം  ഭാരതത്തിന്റെ അഭിമാനമായി   മാറിയില്ലെങ്കിൽ അതെന്നെ നിരാശനാക്കും എന്നത് തീർച്ചയാണ്. പക്ഷെ  ഈ ചെറുപ്രായത്തിലെ പ്രതീക്ഷകളുടെ അമിത ഭാരം ആ കുഞ്ഞു ചുമലുകളെ ക്ഷീണിപ്പിക്കരുത്  എന്ന്  നിർബന്ധമുള്ളതുകൊണ്ട്, എന്റെ കരങ്ങളും കണ്ണുകളും ഞാൻ അവനിൽ നിന്ന് ഇതിനാൽ വേർപ്പെടുത്തുന്നു. അവൻ  വളരട്ടെ  സ്വതന്ത്രമായി...
 
മണ്ണിന്റെ ഗന്ധവും സ്വാദും മേലാകെ പടർത്തി ഞാനും സർവ്വ സ്വതന്ത്രമായി, എന്റെ സ്വന്തം ആകാശത്തു എന്റെ സ്വന്തം ചിറകുകൾ ആഞ്ഞു വീശി പറക്കട്ടെ ,  മണ്ണിനെയോ മാനത്തെയോ നോവിക്കാതെ...      

Thursday, February 14, 2013

തിരമൂളും പാട്ടിന്‍റെ താളം തേടി...



      എന്നെ വളരെ അടുത്തു മനസ്സിലാക്കിയ, ഇഷ്ടാനിഷ്ടങ്ങളെല്ലാം ഏകദേശം ഒരുപോലെ വരുന്ന, ഒരേ നാളില്‍ ജനിച്ച എന്‍റെ സഹോദര തുല്യനായ കൂട്ടുകാരന്‍ ആണ്  വിനീത് ജോസഫ്‌. വളര്‍ന്നു വരുന്ന കഴിവുള്ള സംഗീത സംവിധായകന്‍ !! ഞങ്ങള്‍ ഒരുമിച്ചു ഒരുപാട് പാട്ടുകള്‍ ചെയ്തു, വിനീതിന്‍റെ സംഗീതത്തിന് ഞാന്‍ വരികള്‍ എഴുതും.  അതങ്ങനെ  തുടര്‍ന്ന് പോയി..

  അങ്ങനെ ഒരു നാള്‍ അതിലൊരു പാട്ട് ദൃശ്യവല്‍ക്കരിക്കണം   എന്ന ആഗ്രഹം  ഉടലെടുത്തു. എന്‍റെ കഴിവുകള്‍ എന്നെക്കാള്‍ മനസ്സിലാക്കിയത് കൊണ്ടാകണം, അത് സംവിധാനം ചെയ്യുക എന്ന ഭാരപ്പെട്ട ജോലിയുടെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം നിസ്സംശയം വിനീത് എന്നെ ഏല്‍പ്പിച്ചു.  അങ്ങനെ എന്‍റെ ആദ്യ  വീഡിയോ  ആല്‍ബം അവിടെ ജന്മം കൊണ്ടു... നിങ്ങള്‍ക്കായ്...




Tuesday, February 5, 2013

എന്‍റെ കുട്ടിക്കാലം - 5

എന്‍റെ ആദ്യത്തെ നഷ്ടം !!!


 ഇന്ന് എന്തോ പരതുന്നതിനിടയില്‍ അമ്മ വിളിച്ചു ചോദിച്ചു. "എന്തിനാട  ഈ പെട്ടി എടുത്ത് വച്ചേക്കണേ ? ഇത് എത്ര കാലായി, ഇനി ഇത് ഉപയോഗികാനോന്നും പറ്റില്ല്യ, ഇത് ഞാന്‍ കളയട്ടെ ?"

ഹാ!! അങ്ങനെ കളയാന്‍പാടുവോ ?

അച്ഛന്‍ ബാംഗളൂരില്‍ സെന്‍ട്രല്‍ ഗവര്‍ണ്‍മെന്‍റ്  ഉദ്യോഗസ്ഥനായിരുന്നു. ലീവിന് അച്ഛന്‍ നാട്ടിലേക്ക് വരുനുണ്ട് എന്ന് അറിഞ്ഞാല്‍ അന്നൊരു ആഘോഷമാണ് മനസ്സില്‍. നടന്നു നടന്നു ഒറ്റയടിപ്പാതയായ കിഴക്കേ കുന്നിന്‍റെ നെഞ്ചിലൂടെ, മുന്നിലെ പച്ചില ചെടികളെ വകഞ്ഞു മാറ്റി,വേഗത്തില്‍, കൈ വീശി  അച്ഛന്‍ കടന്നു വരുന്ന കാഴ്ചയിലെല്ലാം എന്‍റെ കണ്ണുകള്‍ ആദ്യം സ്വീകരിക്കുന്നത് അച്ഛന്‍റെ കയ്യിലെ ആ ചുവന്ന നിറമുള്ള തുകല്‍ പെട്ടിയാണ്.

    ഇന്ന് ആ പെട്ടി എന്‍റെ പഴയകാല ഓര്‍മ്മകളുടെ തുണ്ട് കടലാസ്സുകള്‍, എന്‍റെ വിലപിടിച്ച ബാല്യത്തിന്‍റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചു വയ്ക്കുന്ന നിധിപേടകമാണ്. അതില്‍ ഞാന്‍ കൊച്ചിലെ കുത്തി കുറിച്ച കവിതകള്‍ ഉണ്ട്, കഥകള്‍ ഉണ്ട്, അസംഖ്യം ചിത്രങ്ങള്‍ ഉണ്ട്, അവയിലെ പഴമയുടെ  ഗന്ധത്തില്‍ എന്‍റെ നൂറായിരം ഓര്‍മ്മകളുണ്ട്.

"അതങ്ങനെ കളയാന്‍ പറ്റില്ല, അവിടിരിക്കട്ടെ, എനിക്ക് വേണ്ടാ എന്ന് തോന്നുമ്പോള്‍ ഞാന്‍ തന്നെ എടുത്തു കളഞ്ഞോളാം",  അമ്മ അത് അങ്ങനെ ഉപേക്ഷിച്ചിട്ട്  പോയി ഭാഗ്യം!!

നാല്‍പത്തിയഞ്ച്‌ വര്‍ഷം മുന്‍പ് മരിച്ചു പോയ മുത്തച്ചന്‍ ഉപയോഗിച്ചിരുന്ന മറ്റൊരു മരപ്പെട്ടി ഉണ്ട്. ഒരു കൊച്ചു പെട്ടി, അത് എനിക്ക് കിട്ടുമ്പോള്‍ അതിന്‍റെ ഉള്ളില്‍ കൈപത്തിയെക്കാള്‍ ചെറുതായ മറ്റൊരു പെട്ടി കൂടി ഉണ്ടായിരുന്നു.  അന്ന് ഉത്സവ പറമ്പുകളില്‍ നിന്ന് വാങ്ങിയതും  അല്ലാത്തതുമായ  എല്ലാ കളിപ്പാട്ടങ്ങളും ഭദ്രമായി, ഈ മരപ്പെട്ടിക്കകത്ത് ഇരിക്കുന്നു, ഇന്നും കളിക്കാന്‍ തയ്യാറെന്ന പോലെ. കൂടെ, എന്നോ ഞാന്‍ ഉണ്ടാക്കി, കേടുവരാതിരിക്കാന്‍ എടുത്തു വച്ച ഒരു ഉണങ്ങിയ ഓലപന്തും, രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹിത തന്ന ശ്രീരാമന്‍റെ  കുടുംബ ചിത്രമുള്ള ഒരു കൊച്ചു ഇരുമ്പ്  പാത്രവും...

അങ്ങനെ ഒരുനാള്‍, അച്ഛന്‍ വന്നു. കയ്യില്‍ ആ ചുവന്ന തുകല്‍ പെട്ടിയും ഉണ്ട്, പതിവിലും വിപരീതമായി അതില്‍ നിറയെ കടലാസുകള്‍ ആണ് ഇക്കുറി കണ്ടത്. എല്ലാവരും വളരെ ആവേശ ഭരിതരാണ്. വേറെ ആരൊക്കെയോ വരുന്നു, പോവുന്നു.എല്ലാവരും സന്തോഷത്തില്‍ ആണ്. എന്‍റെയുള്ളില്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോവുന്നു എന്ന തോന്നല്‍, ഒന്നും മനസ്സിലായില്ലെങ്കിലും ഞാനും ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

 വിശാലമായ മുറ്റത്തിലെ തണല്‍ പരത്തിയ മരങ്ങള്‍ പലതും മുറിച്ചു മാറ്റപ്പെടുന്നു,  ഒടുക്കം മൂന്നു മാവിന്‍റെയും ഒരു പ്ലാവിന്‍റെയും നാല് തെങ്ങിന്‍റെയും നടുവിലായി ഞങ്ങളുടെ പുതിയ വീടിനു തറക്കല്ലിട്ടു, (ഇന്ന് ഈ പറഞ്ഞ മരങ്ങളില്‍ ഒരു തെങ്ങ് മാത്രമേ അവശേഷിക്കുന്നുള്ളൂ,)

അങ്ങനെ കവുങ്ങിന്‍ തോട്ടത്തിനു നടുവില്‍ ഒരു പുതിയ വീട് ഉയര്‍ന്നു വന്നു. സന്തോഷം കൊണ്ട് എനിക്ക് സ്കൂളില്‍ പോവാന്‍ പോലും തോന്നുനില്ല, ഞാന്‍ അന്ന് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ഏകദേശം പണി കഴിഞ്ഞപ്പോള്‍ സാധനങ്ങള്‍ ഒക്കെ ആ വീട്ടിലേക്ക് മാറ്റാന്‍ തുടങ്ങി. എന്നോട് എന്‍റെ പ്രധാനപ്പെട്ട സാധനങ്ങളെല്ലാം എടുത്തോളാന്‍ പറഞ്ഞു. സ്കൂള്‍ ബാഗും കഥ പുസ്തകങ്ങളും ചായ പെന്‍സിലുകളും എടുത്ത് ഞാനും നടന്നു സന്തോഷത്തോടെ...പുതിയ വീടല്ലേ , സംസാരിക്കുമ്പോള്‍ ശബ്ദം   പ്രതിധ്വനിക്കും, അവിടെ ചെന്ന് നിന്ന് ഉച്ചത്തില്‍ പാട്ട് പാടും,ഒരാവശ്യവുമില്ലാതെ  ഓരോന്ന്  വിളിച്ചു പറയും, എന്‍റെ സന്തോഷത്തിനു അതിരില്ലായിരുന്നു.

 പക്ഷെ അപ്പുറത്ത്,  ഞങ്ങളുടെ ഒച്ചയനക്കങ്ങളും സംസാരങ്ങളും   കാതോര്‍ത്തിട്ടെന്ന  പോലെ   നിശബ്ദമായ് അനാഥമായ് വര്‍ഷങ്ങളോളം ഞങ്ങളുടെ തലമുറകളെ സംരക്ഷിച്ച ആ പഴയ തറവാട്.  ചുറ്റും നിന്ന മരങ്ങളും ചെടികളും മെല്ലെ  വീശി കൊടുത്തുകൊണ്ട് നിന്നു,  സാന്ത്വനിപ്പിക്കുന്ന പോലെ.   തുറന്നു  കിടന്ന  അതിന്‍റെ മുകളിലെ നിലയിലെ ജനവാതിലുകള്‍  പലതും കാറ്റില്‍ കീ കീ ശബ്ദമുണ്ടാക്കി  പതിയെ അടഞ്ഞു തുറന്ന് സ്വന്തം വാര്‍ദ്ധക്യത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു, ഞങ്ങള്‍ അതിനെ ഉപേക്ഷിക്കാനുള്ള കാരണം അതിനറിയാം എന്ന പോലെ....

പുതിയ വീട്ടില്‍ താമസമാക്കിയ ശേഷമുള്ള ഒരു രാത്രിയില്‍, ഉമ്മറത്തിരുന്ന് , വെട്ടവും വെളിച്ചവുമില്ലാത്ത ആ പഴയ വീടിനെ നോക്കിയപ്പോഴാണ്  എന്‍റെ ഉള്ളില്‍ ആദ്യമായി നൊമ്പരമുണ്ടാവുനത്. അന്നോളം ഐശ്വര്യത്തിന്‍റെ  അന്തിത്തിരി തെളിഞ്ഞിരുന്ന ആ ഉമ്മറക്കോലായില്‍ , നിലാ വെളിച്ചത്തില്‍  രതിനൃത്തമാടുന്ന  ചെടിതലപ്പുകളുടെ നിഴലുകള്‍ അധികാരം കയ്യാളുന്നത് കണ്ടു, എന്നില്‍ ആദ്യമായി അന്യത ബോധം ജനിക്കുന്നതും അന്ന് തന്നെ ആവണം.

പിറ്റെന്ന്‍ രാവിലെ  ഞാന്‍ പഴയ വീട്ടിലേക്ക് ചെന്നു, പുതിയ വീട്ടില്‍ കയറിയതില്‍ പിന്നെ ഒരാഴ്ചയോളം ഞാന്‍ അങ്ങോട്ട് നോക്കിയിട്ടേ ഇല്ലായിരുന്നു. വേറെ എങ്ങോട്ടും എനിക്ക് പോവാന്‍ തോന്നിയില്ല, ടാപ്പ് ടാപ്പ് ശബ്ദം ഉണ്ടാക്കി കോണി പടികള്‍ കയറി നേരെ മുകളിലേക്ക് തന്നെ പോയി, തുറന്നു കിടന്ന ജനാലയുടെ  മരത്തിന്‍റെ തടിച്ച അഴികള്‍ പിടിച്ചു  മുന്‍പത്തെ   പോലെ അങ്ങനെ  നിന്നു, കണ്ണുകളടച്ച്...!!  ആത്തച്ചക്ക കൊത്തി തിന്നുന്ന കിളികളെ കണ്ടില്ല, മൂവാണ്ടന്‍ മാവിലെ കാക്കളെയും കണ്ടില്ല, കവുങ്ങിന്‍ തോപ്പിലെ കാറ്റും വന്നില്ല, എന്‍റെ വീടും ഞാനും മാത്രം...


പിറ്റേന്ന് സ്കൂളില്‍ പോകുമ്പോള്‍, ആരൊക്കെയോ വീടിന്‍റെ മുകളില്‍ കയറി  ഓടുകള്‍ ഇറക്കുന്ന കണ്ടു, എന്തൊക്കെയോ സംശയങ്ങള്‍ ഉള്ളില്‍ ജനിച്ചു, കണക്കുക്കൂട്ടലുകളും ചോദ്യങ്ങളും ഊഹങ്ങളുമായി  ആ ദിവസം മുഴുവന്‍ ക്ലാസ്സില്‍ കഴിച്ചു കൂട്ടി. തിരിച്ച് വീട്ടില്‍ എത്തിയപ്പോഴേക്കും വീടിന്‍റെ തട്ട് മരങ്ങള്‍ എല്ലാം അടുക്കി വച്ചിരുന്നു, ഓടുകള്‍ ഒതുക്കി വച്ചിരുന്നു, അപ്പോഴും തലയുയര്‍ത്തി നിന്ന ചുവരുകളില്‍ പണിക്കാര്‍ ബലപരീക്ഷണം തുടങ്ങി കഴിഞ്ഞിരുന്നു.

അങ്ങനെ ആ കഥ അവിടെ അവസാനിച്ചു, ഓര്‍മ്മകളിലേക്കുള്ള യാത്രയയപ്പ്, എന്‍റെ വീട്, ഞാന്‍ മനസ്സിലാക്കിയ എന്‍റെ ആദ്യത്തെ നഷ്ടം !!!





Thursday, January 31, 2013

കല്‍ക്കട്ടയും കൂട്ടുകാരനും...


കല്‍ക്കട്ടയില്‍...


മാധവിക്കുട്ടിയുടെയും മറ്റും കഥകളില്‍ വായിച്ചറിഞ്ഞ കല്‍ക്കട്ട!! ജോലിക്കിട്ടിയപ്പോള്‍ വീട്ടില്‍ ആര്‍ക്കും ഇത്ര ദൂരത്തേക്ക് വിടാന്‍ താല്പര്യമില്ല, പക്ഷെ എനിക്ക് പോവണമെന്ന്  തോന്നി,

ബംഗാള്‍!!  ഒറ്റ കമ്പിയില്‍ സംഗീതത്തിന്‍റെ നിഗൂഡ ഭംഗി ഉണര്‍ത്തുന്ന ബാവുള്‍ ഗായകരുടെ നാട്, സത്യജിതിന്‍റെയും ടാഗോറിന്‍റെയും വിവേകാനന്ദന്‍റെയും  നാട്,  പോകാതിരിക്കുന്നത് എങ്ങനെ ?

കല്‍ക്കട്ടയിലേക്ക്....

നല്ല തണുപ്പുള്ള അന്തരീക്ഷത്തില്‍ വന്നിറങ്ങി. കാണുന്നതെല്ലാം പുതിയ കാഴ്ചകള്‍, സംസ്കാരം.
ഞാന്‍ കേരളത്തില്‍ നിന്നാണ് എന്നു  പറഞ്ഞപ്പോള്‍  അവരുടെ വിടര്‍ന്ന  മിഴികളില്‍ കണ്ട  ഭാവം, അന്യ സംസ്ഥാനങ്ങള്‍ കേരളത്തിനു കൊടുക്കുന്ന സ്ഥാനം എന്താണ് എന്ന്  മനസ്സിലാക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് വന്നവനല്ലേ ഈ നാട് ഇഷ്ടപ്പെടുമോ എന്നാണു  അവര്‍ എന്നോട് ആദ്യം ചോദിച്ചത്. ഗുരുവായൂരപ്പന്‍റെ നാട്ടില്‍ നിന്നല്ലേ, നിങ്ങളെ തൊടുന്നതെ പുണ്യം എന്നും പറഞ്ഞു ഒരാള്‍ എന്നെ തൊട്ട് കൈക്കൂപ്പി, അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നത് കണ്ടപ്പോള്‍ നമ്മുടെ ഗുരുവായൂരപ്പന്‍  എത്ര പ്രശസ്തനാണ് എന്ന് മനസ്സിലായി

ബംഗാളി ഫിലിം സൌണ്ട് സ്റ്റുഡിയോയില്‍ ആണ് എന്‍റെ ജോലി,...ആദ്യത്തെ കുറെ ദിവസം താമസം ഗൗതം ഗോഷ് എന്ന വിഖ്യാത  ബംഗാളി സംവിധായകന്‍റെ ഫ്ലാറ്റില്‍, പിന്നീട് മറ്റൊരു ഫ്ലാറ്റിലേക്ക്...ഒറ്റപ്പെടലിലേക്ക്...

സമയാ സമയങ്ങളില്‍ വിഭവ സമൃദ്ധമായ ആഹാരം വിളമ്പി വച്ചിരിക്കും, പക്ഷെ കൂടുതലും മാംസാഹാരം ആയിരിക്കും, പച്ചക്കറി ആണ് വേണ്ടത് എന്ന് പറഞ്ഞാലോ, കടുകെണ്ണയില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കിട്ടും, അങ്ങനെ മെല്ലെ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കാന്‍ തുടങ്ങി..

എപ്പോഴും എന്‍റെ കൂടെ നടന്നിരുന്ന എന്‍റെ സഹ പ്രവര്‍ത്തകന്‍റെ ചുണ്ടിലെ കഞ്ചാവിന്‍റെ  ഗന്ധവും ചൂടും ആറിയ നേരം ഉണ്ടായിരുനില്ല.  പലപ്പോഴും എനിക്കുനേരെ അവന്‍ നീട്ടിയ ലഹരികള്‍ ഒഴിവാക്കാനും  അവനെ പറഞ്ഞു മനസ്സിലാക്കാനും എനിക്ക് പാടുപെടേണ്ടി വന്നു. വൈകുന്നേരങ്ങളില്‍  നിശ ക്ലബുകളിലും വേശ്യലയങ്ങളിലും ചെലവഴിക്കുന്ന അയാള്‍ക് താമസം എന്‍റെ ഫ്ലാറ്റിലേക്ക് മാറ്റിയാല്‍ കൊള്ളാം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. അതും ഞാന്‍ നിരസിച്ചു, സ്നേഹപൂര്‍വ്വം!!  കാരണം എന്‍റെ കുടുംബത്തിന്‍റെ സംസ്കാരം എനിക്ക് നിലനിര്‍ത്തണമായിരുന്നു.

മലയാളം കേള്‍ക്കാനും പറയാനും  കൊതിച്ച നാളുകള്‍...കടുകെണ്ണ ഒഴിക്കാതെ പാചകം ചെയ്ത ആഹാരം കഴിക്കാന്‍ കൊതിച്ച നാളുകള്‍.. ഏകാന്തതയെ ഒത്തിരി ഇഷ്ടപെട്ടിരുന്ന ഞാന്‍, അതിന്‍റെ ഭീകര മുഖം കണ്ട നാളുകള്‍...ഞാന്‍ ഒരു യന്ത്രമായി മാറി തുടങ്ങുകയായിരുന്നു. വീട്ടിലേക്ക്  വിളിച്ച് സംസാരിക്കും എന്നല്ലാതെ നാട്ടില്‍ അതികം പേരോടും ബന്ധം പുലര്‍ത്താന്‍ സമയമില്ലായിരുന്നു. എന്‍റെ ഒഴിവു സമയത്ത് അവരോ അവരുടെ ഒഴിവു സമയത്ത് ഞാനോ ഫ്രീ ആവില്ലായിരുന്നു...

മുറിഞ്ഞു പോയ ഒരു കൊച്ചു പ്രണയത്തിന്‍റെ ഓര്‍മ്മപെടുത്തലുകളിലും കുറ്റപ്പെടുത്തലുകളിലും  നൊന്ത് പോയിരുന്ന മനസ്സ്, എപ്പോഴും അവരില്‍ന്നിന്നൊക്കെ  അകന്നു നില്‍ക്കാന്‍ ആഗ്രഹിച്ചത് ആരോടും ഉള്ള ദേഷ്യം കൊണ്ടായിരുന്നില്ല, ഒരു തരം രക്ഷപെടല്‍ ആയിരുന്നിരിക്കണം ...ഞാന്‍ മനപ്പൂര്‍വ്വം ഒഴിവ്വാക്കിയ സൌഹൃദ ക്കൂട്ടങ്ങള്‍ പലപ്പോഴും എന്നെ തേടി വന്നിരുന്നത് അവരെ  അവഗണിക്കും എന്ന അറിവോട്കൂടി തന്നെ ആയിരുന്നു...

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് അവര്‍ക്കെല്ലാം അറിയുന്നത് കൊണ്ടും , എനിക്ക് ആ ഉറപ്പ് ഉള്ളത് കൊണ്ടും, ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കേണ്ട ബാധ്യത എനിക്കുണ്ടയിരുനില്ല, അത് കൊണ്ട് തന്നെ ആരുമില്ലാത്ത ഒരിടത്ത് സ്വസ്ഥമായി  ഇരിക്കാന്‍ ആണ് അന്ന് ഞാന്‍ ആഗ്രഹിച്ചത്.  കല്‍ക്കട്ടയിലെ ഏകാന്ത ജീവിതം ഒരുതരത്തില്‍ അനുഗ്രഹമായെങ്കിലും മനസ്സ് ഒരു കൂട്ട് ആഗ്രഹിച്ചിരുന്നു.

ആ സമയം  എന്നും, എന്‍റെ വിശ്രമ സമയത്ത് എനിക്ക് ആശ്വസിക്കാന്‍  ഒരു ഓണ്‍ലൈന്‍ കൂട്ടുകാരനെ കിട്ടി... അഭിജിത്ത് !!
നാട്ടില്‍ വച്ച് തന്നെ ഓണ്‍ലൈന്‍ ആയി അവനോട് ചാറ്റിങ് പതിവുണ്ടായിരുന്നു എങ്കിലും കല്‍ക്കട്ടയില്‍ വച്ചാണ് ആ കൊച്ചു പയ്യന്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന്  എനിക്ക് തോന്നിയത്.  പ്രായ വ്യത്യാസത്തില്‍ ഒനും ഒരു കാര്യവും ഇല്ല എന്ന തോന്നലും എനിക്കുണ്ടായി.

തുടര്‍ച്ചയായി വിശ്രമം ഇല്ലാത്ത ജോലി...ഞായറും അവധിയില്ല വിശേഷദിവസങ്ങളിലും അവധിയില്ല, എന്‍റെ ഒഴിവു സമയത്ത് അഭിജിത്തിന് ഓണ്‍ലൈന്‍ വരാന്‍ സാധിച്ചിരുന്നു എന്നത് കൊണ്ട് ഞങ്ങളുടെ കൂട്ട്കെട്ട് അതിവേഗം  വളര്‍ന്നു...

നാട്ടില്‍ വച്ച് വെറുമൊരു ചാറ്റ് ഫ്രണ്ട്, അല്ലെങ്കില്‍ എന്‍റെ മറ്റൊരു കൂട്ടുകാരന്‍റെ അനിയന്‍ അങ്ങനെയൊക്കെ  മാത്രമേ അവനെ ഞാന്‍ കണ്ടിരുന്നുള്ളൂ.  ഓണ്‍ലൈന്‍  വരുമ്പോള്‍ ചാറ്റ്  ചെയ്യും എന്നല്ലാതെ ഇത്രത്തോളം അവനെ ഞാന്‍ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.  കപടതയില്ലാത്ത കുട്ടി, ഒരിക്കലും കള്ളം പറയാത്ത സ്വഭാവം. നിഷ്കളങ്കത, തെറ്റുകള്‍ കണ്ടാല്‍ തിരിച്ചറിയാനും അതില്‍ നിന്ന് മാറി പോവാനുമുള്ള മനസ്സ്, തെളിഞ്ഞ ബുദ്ധി, എല്ലാം എന്നെ അത്ഭുതപ്പെടുത്തികളഞ്ഞു.

ഒത്തിരി ദാഹിച്ചിരിക്കുന്ന ഒരാള്‍ക്ക് വെള്ളം കിട്ടുന്ന പോലെ, അവന്‍റെ സാനിദ്ധ്യം എനിക്ക് ഒരുപാട് ആശ്വാസം തന്നു. വയസ്സില്‍ താഴെ ആയത് കൊണ്ട് തന്നെ വലിയ വലിയ കാര്യങ്ങള്‍ ഒന്നുമല്ല ഞങ്ങള്‍ സംസാരിച്ചിരുന്നത്, കൂടുതലും ക്വിസ് കളിക്കുകയായിരുന്നു ഇഷ്ട വിനോദം, പിന്നെ അവന്‍റെ അന്നന്നത്തെ വിശേഷങ്ങള്‍ ചോദിച്ചറിയുക, തമാശകള്‍ കേട്ടിരിക്കുക, അത്രയും മതി അടുത്ത രാത്രി വരെ എനിക്ക് കാത്തിരിക്കാന്‍...

പരിചയപ്പെട്ട് കുറെ ദിവസങ്ങള്‍ക്കു ശേഷമാണു ഞാന്‍ അവന്‍റെ ഫോട്ടോ   കാണുന്നത്, മനസ്സില്‍ പതിഞ്ഞ മറ്റൊരു മുഖത്തിന്‍റെ ആവര്‍ത്തനമായി തോന്നി ആദ്യ കാഴ്ചയില്‍ തന്നെ!!  അത്ഭുതം!!

തണുപ്പ് മാറി ചൂടായി...
ഇണങ്ങിയും പിണങ്ങിയും വളര്‍ന്ന സൗഹൃദം, സാഹോദര്യത്തിലേക്ക്  വഴിമാറി.
കല്‍ക്കട്ടയിലെ കുര്‍ത്ത ധരിച്ച ബുദ്ധിജീവികള്‍ക്കും സാദാ താഴ്ന്നു പറക്കുന്ന കാക്കകള്‍ക്കും നടുവില്‍ ഒറ്റയ്ക്കൊരു മനുഷ്യന്‍!! ഞാന്‍!! എന്‍റെ ഇത്തിരി സന്തോഷം അങ്ങ് ദൂരെ കേരളത്തില്‍ ഒരു കൊച്ചു പയ്യന്‍ അഭിജിത്ത്!! അന്നോളം വരെ ഒട്ടും ചിന്തിച്ചിട്ടില്ലാത്ത വഴികളിലൂടെ ജീവിതം സഞ്ചരിക്കുന്നു.

രാത്രി, കല്‍ക്കട്ടയുടെ മനോഹരമായ  വഴിയോരങ്ങളിലൂടെ  സംഗീത സാന്ദ്രമായ ബംഗാളി ഭാഷയിലെ പാട്ടുകളും  സംസാരങ്ങളും കേട്ട് കൊണ്ട് , വഴിയരികില്‍ കെട്ടിപ്പിടിച് മുത്തം കൊടുത്ത് കൊണ്ട് നില്‍ക്കുന്ന കമിതാക്കളെ കണ്ടു കൊണ്ട്, പ്രസിദ്ധമായ രാമകൃഷ്ണ മിഷന്‍ വരെ ഞാന്‍ നടക്കും , അതിനോട് ചേര്‍ന്ന്‍ ഒരു ഇന്റര്‍നെറ്റ്‌ കഫെ ഉണ്ട്. ആരുടെ മെയിലിനും  അന്നൊന്നും മറുപടി കൊടുത്തിരുനില്ല, അഭിജിത്തിന് മാത്രം മറുപടി കൊടുക്കും , ഓണ്‍ലൈന്‍ ഉണ്ട് എങ്കില്‍ ചാറ്റും ചെയ്യും ഹാപ്പി ആയി തിരിച്ചു പോരും, അതികം താമസിയാതെ ലാപ്ടോപ് വാങ്ങിയപോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി.

പക്ഷെ  മിക്കവാറും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ വരാന്‍ എനിക്ക് ഒരുപാട് കഷ്ടപാടുകള്‍ വേണ്ടി വന്നിരുന്നു.  അഭിജിത്ത് വരുന്ന സമയത്തേക്ക് ബോസ്സ് പോയാല്‍, ലാപ്‌ എടുത്ത് ഞാന്‍ ചാറ്റിങ് തുടങ്ങും. ഒരു കണ്ണ്‍ എപ്പോഴും പുറത്തേക്കു വയ്ക്കണം കാരണം എപ്പോഴാണ്  ബോസ്സ് കയറി വരിക എന്ന് പറയാന്‍ പറ്റില്ല. ആര്‍ടിസ്റ്റ് ഉള്ള ദിവസങ്ങളില്‍ ആണെങ്കില്‍ പ്രധാനപ്പെട്ട ചില മെയില്‍ അയക്കാന്‍ ഉണ്ട് എന്നും പറഞ്ഞു അവന്‍ വരുന്ന സമയം ബ്രേക്ക്‌ പറയും,

     ചില ദിവസങ്ങളില്‍ ബോസ്സ് പോയിട്ടുണ്ടാവില്ല, അപ്പോള്‍ എന്ത് ചെയ്യും ? ഞാന്‍ ഇന്ന് പുറത്തു നിന്നാണ് ആഹാരം കഴിക്കുന്നത് എന്നും പറഞ്ഞു പുറത്തേക്കു പോയി കഫെയില്‍ കയറി ചാറ്റ് ചെയ്യും. ഭക്ഷണം കഴികാനുള്ള സമയം അങ്ങനെ അവിടെ തീരും, ചാറ്റിംഗ് കഴിഞ്ഞു തിരിച്ചു വന്നു ജോലി തുടരും, അന്നത്തെ രാത്രി ഭക്ഷണം വേണ്ടെന്നു വയ്ക്കും എന്നാലും ചാറ്റ് ചെയ്യാന്‍ പറ്റിയല്ലോ എന്ന സന്തോഷം ഉള്ളില്‍...എന്‍റെ ഇത്തരം കള്ളകളികള്‍  തുടര്‍ന്ന് കൊണ്ടേ ഇരുന്നു...


ഒരു ഭാഗത്ത് ഔദ്യോദിക  ജീവിതം ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. റൈമ സെന്‍ , റിയ സെന്‍, പ്രഷുന്‍ജിത്, ഗൗതം ഗോഷ്, ഋതുപോര്‍ണോ ഗോഷ്, ദീപ്തി നബാല്‍ തുടങ്ങി ബംഗാളിലെ അതി പ്രശസ്തരുമായി എല്ലാം  നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു, National Award winning ആയിട്ടുള്ള കുറെ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു.എല്ലാ ഇന്ത്യന്‍ സംഗീത ഉപകരണങ്ങളും ചേര്‍ത്ത് വച്ച് കൊണ്ടുള്ള, അതീമനൊഹരമായ പരിപാടി   ടാഗോറിന്‍റെ  സ്വന്തം വീട്ടില്‍ വച്ച്,  ഒരു ഇംഗ്ലീഷ് ചാനലിനു വേണ്ടി ലൈവ് റെക്കോര്‍ഡ്‌ ചെയ്തിരുന്നു, മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരുന്നു അത്, പക്ഷെ മനസ്സ് അതൊന്നും ആസ്വധിക്കുന്നുണ്ടായിരുന്നില്ല. ലണ്ടന്‍ എന്ന മായീക ഭൂമിയിലേക്ക് ജോലിക്ക്  പോകാന്‍ കിട്ടിയ അവസരവും നിസാരമായി തള്ളി കളഞ്ഞു.

ഒരു ഫ്ലാറ്റില്‍ ഞാന്‍ ഒറ്റയ്ക്ക്...ഒരു നാട്ടില്‍ ഞാന്‍ ഒറ്റയ്ക്ക്...ഒത്തിരി യാത്ര ചെയ്യണമെന്ന്‍ ആഗ്രഹിച്ചിരുന്നു, സ്ഥലങ്ങള്‍ കാണണം  എന്നും ഉണ്ടായിരുന്നു, പക്ഷെ ദിവസത്തില്‍ 24 മണിക്കൂര്‍ പോര എന്ന്   കരുതുന്നവരുടെ അടുത്ത്    എന്ത് അവധി ചോദിക്കാന്‍ ? നമ്മുടെ സ്വാതന്ത്ര്യതിനോ  സമയത്തിനൊ  വില നല്‍കാത്തവര്‍ക്ക് അടിമപ്പെട്ടു ജീവിക്കാന്‍  എനിക്ക് ഒരിക്കലും പറ്റുമായിരുന്നില്ല. ഏകദേശം 6 മാസം കൊണ്ട് തന്നെ കല്‍ക്കട്ട മടുത്തു പോയിരുന്നു,  പൊള്ളുന്ന ചൂട്! ഒരു മഴ വന്നിരുന്നു എങ്കില്‍...

മനസ്സ് കൂടുതല്‍ കൂടുതല്‍ ഏകാന്തമായി വന്നു.  ശരീരം ദിനപ്രതി ക്ഷീണിച്ചു വന്നു. ഉറക്കവും ശരിയാവാതെ വന്നപ്പോള്‍ ശരീരത്തിന്‍റെ ബലം കുറഞ്ഞു വന്നു.  വീട്ടില്‍ നിന്നും വരുന്ന ഫോണ്‍ കോളുകള്‍ മനസ്സിനെ അങ്ങോട്ട് വലിക്കുന്നത് കൊണ്ട് അതും അരോചകമായി തോന്നുന്ന ഒരു തരം പ്രതിഭാസം സംഭവിച്ചു തുടങ്ങി. ജോലിയിലെ ശ്രദ്ധ കുറഞ്ഞു തുടങ്ങി. ആകെ ഒരു ആശ്വാസം അഭിജിത്ത് മാത്രം.  എന്‍റെ ആ ഒരു അവസ്ഥയില്‍ അവനോട് എത്ര നന്ദി പറഞ്ഞാലും തീരാത്ത ആശ്വാസം.എനിക്ക് ഒരു അനിയന്‍ ഉണ്ടായിരുന്നു എങ്കില്‍ എങ്ങനെ ആവുമായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയ തിരിച്ചറിവിന്‍റെ ദിവസങ്ങള്‍ ആയിരുന്നു അതൊക്കെ.

ചുറ്റും പ്രത്യക്ഷപ്പെട്ട രണ്ടു കറുത്ത വളയങ്ങള്‍ക്ക് നടുവില്‍ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങി...വെറുതെ നടക്കുമ്പോള്‍ വീഴാന്‍ പോകുന്ന അത്രയും ദേഹം ക്ഷീണിച്ചു തുടങ്ങി.  വിശപ്പ് തോന്നിയാലും കഴിക്കാന്‍ പറ്റാത്ത വിധം ശരീരം  പ്രതികരിച്ചു തുടങ്ങി. പണം എത്ര കിട്ടുന്നുണ്ട്  എങ്കിലും സ്വാതന്ത്ര്യം ഇല്ലെങ്കില്‍ അവിടം വിടുക എന്ന് എന്‍റെ  മനസാക്ഷി വീണ്ടും വീണ്ടും എന്നോട് മന്ത്രിച്ചുകൊണ്ടിരുന്നു. അഞ്ചു പേരോട് മാത്രം സംസാരിച്ചു, അനുവാദം ചോദിച്ചു അച്ഛനോടും അമ്മയോടും, ഗുരുക്കന്മാര്‍ ആയ ഫാദര്‍ പോള്‍, ജസ്റ്റിന്‍ ചേട്ടന്‍ പിന്നെ അഭിജിത്ത്. എല്ലാവരും പോന്നോളാന്‍ പറഞ്ഞു, അഭിജിത്ത് മാത്രം, വരാനും  വന്നാല്‍ പിന്നെ തിരിച്ചു പോവണ്ട എന്നും  പറഞ്ഞു

വീണ്ടും തിരിച്ചു നാട്ടിലേക്ക്...പച്ചപ്പിലേക്ക്...




Tuesday, January 31, 2012


     
എന്‍റെ  കുട്ടിക്കാലം  4 

തുളസിപൂമുറ്റം...


       ഒരു കാലത്ത്, വലിയൊരു കുന്നിന്‍റെ താഴ്വാരത്തില്‍ കാട് പിടിച്ചു കിടന്ന മേയ്ക്കാട്ട് മന പറമ്പ് പിന്നീട്  എന്‍റെ കാരണവന്‍മാര്‍ വാങ്ങിച്ചതായിരുന്നു, വലിയ വലിയ മരങ്ങളുള്ള, വിശാലമായ വയലിലേക്ക് കാലും നീട്ടിയിരിക്കുന്ന എന്‍റെയീ  മുത്തശ്ശി പറമ്പ്.

     പാരമ്പര്യ ആയുര്‍വേദ ചികിത്സയും അന്നത്തെ കാലത്തിനനുസരിച്ചുള്ള മന്ത്രവാദ സല്‍ക്രിയകളും ആയിരുന്നു തൊഴില്‍. അധികം താമസിയാതെ തന്നെ മുറ്റവും തൊടിയും ഔഷധ ചെടികളുടെയും മന്ത്ര ധ്വനികളുടെയും  മഹാലോകമായി  മാറി. തലയുയര്‍ത്തി നില്‍ക്കുന്ന തറവാടിന്റെ നേരെ മുന്നില്‍, ഓരോ പുല്‍കൊടിയുടെയും സന്തതി പരമ്പരകളുടെയും കാവലാള്‍ സാക്ഷാല്‍ ശ്രീ ഹനുമാന്‍ തന്നെയായി. തൊടിയുടെ കുന്നിന്‍ ചെരുവിലെ അരളി മരത്തിന്‍റെ താഴെയായി വേറെയും കുറെ ദൈവ സങ്കല്പങ്ങള്‍ പ്രതിഷ്ടിക്കപെട്ടു.

     ലളിത സഹസ്ര നാമങ്ങളും വിഷ്ണു സഹസ്രനാമങ്ങളും ഹരിനാമ കീര്‍ത്തനങ്ങളുമെല്ലാം സാദാ മുഴങ്ങിക്കേട്ടിരുന്ന അകത്തളങ്ങളും ഇരുള്‍ ചുവരുകളും... അകം നിറഞ്ഞ താളിയോല ഗ്രന്ഥങ്ങള്‍, എഴുത്താണികള്‍, മഴ പെയ്യുന്ന രാത്രിയില്‍, ജനലഴിയില്‍ മുഖം ചേര്‍ത്ത് ഞാന്‍ പുറത്തേയ്ക്ക് നോക്കി നില്‍ക്കാറുള്ള   മുകളിലെ ആ മുറി ...എല്ലാം മണ്മറഞ്ഞ എന്‍റെ പൂര്‍വ്വികര്‍ പണിതുയര്‍ത്തി, അധികാരത്തോടുകൂടി കയ്യാളിയിരുന്ന   അവരുടെ സാമ്രാജ്യമായിരുന്നല്ലോ  എന്ന്, ചരിത്രങ്ങള്‍  അറിഞ്ഞതില്‍ പിന്നെ ഞാന്‍ കൂടെ കൂടെ ഓര്‍ക്കാറുണ്ട്.

     ഓരോ തലമുറയിലെയും മുതിര്‍ന്ന ആണ്‍കുട്ടിക്ക് കൈമാറുന്നതാണ് തറവാട്ടിലെ മൂലമന്ത്രവും മറ്റു മന്ത്രങ്ങളും. എല്ലാം നിഷ്കര്‍ഷയോടെ പഠിച്ചിരിക്കണം എന്നതും കീഴ്വഴക്കം. അദ്ദേഹമല്ലാതെ മറ്റാരും കയറാനോ തൊടാനോ പാടില്ലാത്ത പല ഭാഗങ്ങളും തറവാട്ടിലുണ്ട്. ഇന്നും അതെല്ലാം അതെ പടി തന്നെ തുടര്‍ന്ന് വരുന്നു എന്നത് ഒരുപക്ഷെ പുറമെയുള്ള പലര്‍ക്കും അംഗീകരിക്കാന്‍ ആവത്തതാവാം.  ഈയുള്ളവനാണ് ഈ തലമുറയിലെ അതിനെല്ലാം വിധിക്കപെട്ട അവസാന കണ്ണി.

    ചെറുപ്പംതോട്ടെ, എന്‍റെ കാരണവന്മാരായ ഗുരുക്കന്മാര്‍ ഇടയ്ക്കിടെ വീട്ടിലെ അമ്പലത്തില്‍ ചെയ്യുന്ന പൂജാദി കര്‍മ്മങ്ങളും മന്ത്രകളങ്ങളും കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. അന്നെല്ലാം തുളസിപൂ കതിര് നുള്ളാന്‍ ഏല്‍പ്പിക്കുന്നത് എന്നെയാണ്. തേച്ചിയുടെയും തുളസിയുടെയും ചന്ദന തിരിയുടെയും ഭസ്മത്തിന്റെയും ഭക്തി മണമുള്ള സായാഹ്നങ്ങള്‍... ചില പൂജകള്‍ പുലര്‍ച്ച വരെയും നീളുമായിരുന്നു... ഇന്ന്  അവയെല്ലാം സമയാ സമയങ്ങളില്‍  ചെയ്യുക എന്നത് എന്‍റെ കടമയും ഉത്തരവാദിത്തവും ആയി മാറിയിരിക്കുന്നു.

     ബാല്യത്തില്‍ കൂട്ടുകാരെയും കുട്ടികളികളെയും മാറ്റി നിര്‍ത്തി കുറച്ചു  ഗൌരവത്തോടെ ഞാന്‍ സമീപിച്ചിരുന്ന ഒരേ ഒരു കാര്യം ഇതായിരുന്നു...എല്ലാം കഴിഞ്ഞു, ചീവീടുകള്‍ വിശ്രമമില്ലാതെ മൂളുന്ന  രാത്രി അമ്മയുടെ കൂടെ, അനങ്ങുമ്പോള്‍ കീ കീ ശബ്ദമുണ്ടാക്കുന്ന മരത്തിന്‍റെ കട്ടിലില്‍ ഉറങ്ങാന്‍ കിടന്നാലും, മനസ്സില്‍, തുളസിപ്പൂ മണവും നിറഞ്ഞു കത്തുന്ന ദീപങ്ങളും പത്മത്തിലെ രക്ത വര്‍ണ്ണങ്ങളും മയങ്ങാന്‍ കൂട്ടാക്കാതെ തല പൊക്കി നോക്കി കൊണ്ടേ ഇരിക്കും... പിന്നീട് രാവിന്‍റെ ഏതോ യാമത്തില്‍ ചീവീടുകളും എന്‍റെ കട്ടിലും കാതുകള്‍ക്ക് വിദൂരമാവും, ഞാനും എന്‍റെ മായ കാഴ്ചകളും നിലയില്ലാ കയത്തിലേക്ക് അറിയാതെ അറിയാതെ....

Friday, January 27, 2012


   
എന്‍റെ കുട്ടിക്കാലം 3


സ്വപ്നഭൂമിയില്‍  3 


     ഇന്ന് എന്തോ പറഞ്ഞപ്പോ അമ്മ എന്നെ ഒന്ന്  തല്ലി. എനിക്ക് ഒട്ടും വേദനിച്ചില്ല, അത് ഒരിക്കലും എന്‍റെ ശരീരം വളരെ ശക്തിയുള്ളതായത് കൊണ്ടോന്നുമല്ല  മറിച്ച് ഞാന്‍ മനസ്സിലാക്കിയ സത്യം അമ്മ വളരെ ദുര്‍ബലയായിരിക്കുന്നു. അമ്മയ്ക്ക് പ്രായമാവുന്നു. അമ്മയുടെ കൈകള്‍ ഒരു പ്ലാവില പോലെ ശക്തിയില്ലാത്തതായിരിക്കുന്നു.
      



 
     മുന്‍പൊക്കെ അമ്മയടിച്ചാല്‍ എനിക്ക് വേദനിക്കും, ഞാന്‍ ഓടും, നീളമുള്ള ഞങ്ങളുടെ പടിയിലൂടെ...കുറച്ചു കഴിഞ്ഞു  ഞാന്‍ പമ്മി പമ്മി തിരിച്ചു വരുമ്പോഴേക്കും അമ്മയതൊക്കെ മറന്നു കാണും. ഞാനും എല്ലാം മറന്ന പോലെ   അവിടെയൊക്കെ ചുറ്റി പറ്റി നടന്നു നോക്കും, അമ്മ മറന്നോ എന്ന് ഉറപ്പു വരുത്താതെ അടുത്തേയ്ക്ക് ചെല്ലരുതല്ലോ.
   അപ്പോഴേക്കും സിമിയും സിലുവും ഒക്കെ  അവരുടെ വീട്ടിലെ കോഴി കുഞ്ഞുങ്ങളെയും കൊണ്ടുവരും. മചിങ്ങയില്‍ ഈര്‍ക്കില്‍ വളച്ചു കുത്തി മാല പോലെ ആക്കി കോഴി കുഞ്ഞുങ്ങളുടെ  കഴുത്തില്‍ ഇടുന്ന ഒരു കളിയായിരുന്നു അന്ന് കളിക്കാന്‍ കൂടുതല്‍ ഇഷ്ടം. അത് കഴുത്തില്‍ വീഴുമ്പോ അവരുടെ ഒരു പരാക്രമം ഉണ്ട് . അതൊന്നു  കാണാന്‍ ആണ് ഇതൊക്കെ ചെയുന്നത്..ഞങ്ങള്‍ ഒക്കെ വട്ടത്തില്‍ ഇരുന്നു കൈക്കൊട്ടി ചിരിക്കും, ഞാന്‍ ആണ് അതില്‍ ഏറ്റവും ചെറുത് .

     ഇന്ന് സിമിക്കും സിലുവിനും എന്‍റെ ചേച്ചി രമ്യക്കും ഒക്കെ, ഇത് പോലുള്ള കളികള്‍ കളിക്കാന്‍ പ്രായമായ  കുട്ടികള്‍ ആയി... ആ കുട്ടികളാരും ഇങ്ങനെയുള്ള  കളികള്‍ കളിക്കുന്നില്ല എന്ന്  മാത്രം....

     ഗീതേച്ചിയുടെ കൂടെ ഞാവല്‍ പഴം പറക്കാന്‍ പോവുന്നതാണ് മറ്റൊരു സുഖമുള്ള ഓര്‍മ്മ. കിഴക്കുള്ള കുന്നിന്‍ പുറത്താണ് ഞാവല്‍ കാടുകള്‍. അവിടെയെത്തിയാല്‍ നല്ല കാറ്റാണ് എപ്പോഴും.  പലതരം മരങ്ങള്‍ , അതില്‍ കൂടുതലും  ഞാവലുകള്‍ ആണ്. ഞങ്ങള്‍ അവിടെയെല്ലാം ഓടി കളിക്കും,  പരന്നു കിടക്കുന്ന കരിയിലകളില്‍ ചവിട്ടുമ്പോള്‍, ഒരു കാറ്റില്‍ മുട്ടോളം ഉയരത്തില്‍ കരിയിലകള്‍ പറന്നു പോവുമ്പോഴെല്ലാം എന്തൊരു സന്തോഷമായിരുന്നെന്നോ... 


    ഇന്ന്, ഞാവല്‍ മരങ്ങള്‍ നിറഞ്ഞു നിന്നിരുന്ന  ആ കുന്നിന്‍പുറങ്ങള്‍  മണ്ണെടുപ്പുക്കാരുടെ ഇഷ്ട ഭൂമിയാണ്‌. അവിടെയിപ്പോള്‍ മരങ്ങളില്ല, കുന്നുകളുമില്ല, ഓടികളിക്കാനും ഞാവല്‍ മരത്തില്‍ കയറാനും, താഴെ വീഴുന്ന പഴങ്ങള്‍ പെറുക്കി, കുമ്പിള്‍ കുത്തിയ ഇലകളില്‍ ശേഖരിക്കാനും, മോഹിക്കുന്ന കുട്ടികളുമില്ല...  

      പോടിയെനിയിലകള്‍ കുമ്പിള്‍ കുത്തി അതില്‍ നിറച്ച ഞാവല്‍ പഴങ്ങള്‍ കൊണ്ട് കുന്നിറങ്ങുമ്പോള്‍ ഞാനും വലുതായി എന്നൊരു തോന്നല്‍ ഉള്ളില്‍ ഉണ്ടാവും...നിലത്തു വീണു ചതഞ്ഞ ഞാവല്‍ പഴങ്ങള്‍ ആയിരുന്നു എനിക്ക് കൂടുതല്‍ ഇഷ്ടം... വീട്ടിലെത്തിയാല്‍ ഗീതേച്ചി എല്ലാം കൂടി ഉപ്പിലിട്ട് mix  ചെയ്ത് തരും.  

     വീണ്ടും പടിഞ്ഞാറന്‍ മാനത്ത് സന്ധ്യ പൂക്കും, പാടത്തെ പണി കഴിഞ്ഞു ആളുകള്‍ പോവുന്നുണ്ടാവും, കോഴികുഞ്ഞുങ്ങളെ തിരികെ കൂട്ടില്‍ കയറ്റാന്‍ സിലുവും സിമിയും അവരുടെ അമ്മയുമെല്ലാം പാടുപെടുന്നുണ്ടാവും, ഒച്ചയും ബഹളവും ചിരിയും കളിയും ഒക്കെ കേള്‍ക്കാം അവിടെ നിന്ന്. എന്നും വീട്ടില്‍ വന്നു പോവുന്ന, ബാബുവേട്ടന്റെ പിങ്കി എന്ന് പേരുള്ള  നായ ഇരുളിന്‍റെ വിശാലതയില്‍  ആരെയോ തിരയുന്ന പോലെ ഒരുവട്ടം കൂടി വന്നു പോവും...കിഴക്കേ കുന്നിറങ്ങി  വഴി തെറ്റിയിട്ടെന്ന പോലെ ഒരു കുറുക്കന്‍ പാഞ്ഞു പോയെന്നും വരാം...

കത്തിച്ചു വച്ച നിലവിളക്കിനു മുന്നില്‍ , ഹനുമാന്‍ തറയ്ക്ക് അഭിമുഖമായി  ഞാനും ചേച്ചിയും അപ്പോഴേക്കും നാമം ചൊല്ലാന്‍ തുടങ്ങിക്കാണും....

കണികാണും നേരം കമല നേത്രന്റെ....
നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി...      

         

Monday, February 21, 2011

ഒരു യാത്രമൊഴി....

ഞാനില്ലെങ്കിലും പൂക്കള്‍ വിരിയും... കിളികള്‍ പാടും... പുഴകള്‍ പായും...
രാത്രിയും പകലും ഉണ്ടാവും...ഋതുക്കള്‍ മാറി മാറി വരും...
പങ്കു വെയ്ക്കപെട്ട ഹൃദയങ്ങളിലെ നഷ്ടമാകുന്ന സൌഹൃദത്തിന്‍റെ ശൂന്യത പടര്‍ന്നു കയറു.
ഞാന്‍ എന്‍റെ സ്വര്‍ഗം ഇവിടെ ഉപേക്ഷിക്കുന്നു.
                                                      എന്‍റെ  ആത്മാവുമായി  അലിഞ്ഞു   ചേര്‍ന്ന,         വളര്‍ന്ന   ചുറ്റുപാടിനെ
ഞാനിവിടെ ഉപേക്ഷിക്കുന്നു.
അവയില്‍ നിന്ന് എന്നെ  പറിച്ച് എടുക്കുമ്പോള്‍ അടര്‍ന്നു പോകുന്നതെല്ലാം എന്‍റെ നഷ്ട സ്വപ്നങ്ങളാണ്, എന്‍റെ ശീലങ്ങളാണ്, എന്‍റെ മനസ്സിന്റെ കുളിര്‍മ്മയാണ്‌... 
ഇനി എന്നിലെ സഞ്ചാരി ഉണരട്ടെ !!
കണ്ണും കാതും തുറന്നു വച്ചൊരു യാത്ര.   
ഞാനിവിടെ ബാക്കി വച്ചതെല്ലാം മറ്റൊരു തുടര്‍ച്ചക്കായ്-
എന്നെ കാത്തിരിക്കും എന്ന വിശ്വാസത്തോടെ,
ഞാന്‍ പോകുന്നു................................